മുക്കം മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമാകുന്നു

മുക്കം മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമാകുന്നു

August 5, 2018 0 By Editor

മുക്കം: ജില്ലയുടെ കിഴക്കന്‍ മേഖല മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമായി മാറുന്നു. കഴിഞ്ഞ മാസത്തിനിടെ മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് അഞ്ച് കഞ്ചാവ് കേസുകളാണ്. തിരുവമ്പാടി, കുന്നമംഗലം, താമരശേരി, കൊടുവള്ളി ഉള്‍പ്പെടെയുള്ള സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വേറെയും.

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടാതെയുള്ള കണക്കുകളാണിത്. യുവാകളാണധികവും ഇത്തരം മയക്ക് മരുന്ന് വില്‍പ്പനയുടെ പ്രധാന കണ്ണികള്‍. ഇടയ്ക്കിടെ ലഹരി വില്‍പ്പനക്കാരെ പിടികൂടിയിട്ടും വിപണനം കൂടിക്കൊണ്ടിരിക്കുകയുമാണ്. കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനിയടക്കം ഇന്നലെയും മുക്കത്ത് പിടിയിലായി. ആന്ദ്രപ്രദേശില്‍ നിന്നു കേരളത്തില്‍ വിപണനത്തിനായി കൊണ്ടു വന്ന 50 കിലോ കഞ്ചാവുമായാണ് രണ്ട് പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. മൂന്നാഴ്ച മുമ്പാണ് നിരവധി തവണ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി എരുമ ബഷീര്‍ എന്നറിയപ്പെടുന്ന തിരുത്തിപറമ്പന്‍ ബഷീര്‍ (45) പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 225 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ മുക്കം എസ്‌ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര കിലോ കഞ്ചാവുമായാണ് കര്‍ണ്ണാടക ബൈരക്കുപ്പ സ്വദേശി രാജന്‍ (42) എന്നയാളെ അഗസ്ത്യന്‍ മുഴി പാലത്തിന് സമീപത്ത് വച്ച് പിടികൂടിയത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി മധ്യപ്രദേശ് സ്വദേശിയെ മുക്കത്ത് പിടികൂടിയതും മാസങ്ങള്‍ക്ക് മുമ്പാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മുക്കം സ്റ്റേഷനില്‍ മാത്രം റജിസ്റ്റര്‍ ചെയ്ത അഞ്ചാമത്തെ കേസാണ് ഇന്നലത്തേത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്ക് മരുന്ന് ലഭ്യമാവുന്ന വഴികള്‍ പോലീസ് നിരീക്ഷിച്ച് വരികയാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി ജയദേവ് പറഞ്ഞു. കിലോക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 50,000 ത്തില്‍ അധികം രൂപക്കാണ് കേരളത്തില്‍ വില്‍പന നടത്തുന്നത്. ഇന്നലെ പിടികൂടിയ കഞ്ചാവിന് ഏതാണ്ട് 35 ലക്ഷത്തോളം വിലവരും. കര്‍ണ്ണാടക കേരള അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവെത്തിക്കുന്നതെന്നാണ് നിഗമനം.