കോഴിക്കോട്ട് കറങ്ങി നടന്ന കോവിഡ് ബാധിതനായ ഡ്രൈവറുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്കരം; സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായില്ല
June 24, 2020കോഴിക്കോട്; കോഴിക്കോട്ട് കറങ്ങി നടന്ന കോവിഡ് ബാധിതനായ ഡ്രൈവറുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്കരം. ഇയാൾ രണ്ടു ദിവസം ഇവിടെ ചിലവഴിച്ചതായാണ് അറിയുന്നത്. ഇതോടെ പുതിയാപ്പ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ 75-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
ഹാര്‍ബര്‍ അടച്ച് ഇന്ന് രാവിലെ അഗ്നിശമന സേനയെത്തി അണുനശീകരണം നടത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും കണ്ടെയിന്‍മെന്റ് സോണ്‍ വരുന്നത്.
തിങ്കളാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സഞ്ചരിച്ച വഴികളെക്കുറിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. മത്സ്യം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറില്‍ ഇയാള്‍ എത്തിയത്. തീരദേശ പോലീസ് സ്റ്റേഷന് സമീപം ലോറി നിര്‍ത്തിയിട്ടശേഷം ഹാര്‍ബറിലെ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു.ഞായറാഴ്ച കാന്റീന്‍ അടവായതിനാല്‍ ഓട്ടോയില്‍ സഞ്ചരിച്ചശേഷം പുതിയാപ്പ-പാവങ്ങാട് റോഡിലെ വാര്‍ഡ് അതിര്‍ത്തിയിലെ ഹോട്ടലില്‍നിന്ന് പാര്‍സല്‍ ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു.
രാവിലെ തിരക്കുള്ള സമയത്താണ് ഇയാള്‍ ഹാര്‍ബറില്‍ എത്തിയിരുന്നത് എന്നതിനാല്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. കാന്റീന്‍ ജീവനക്കാരനോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍സല്‍ വാങ്ങിയെന്ന് പറയുന്ന ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇയാള്‍ യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. താനൂരിലെയും പരിസരങ്ങളിലെയും മത്സ്യമാര്‍ക്കറ്റുകളില്‍ മീന്‍ എത്തിക്കുന്നതിനാല്‍ ഇദ്ദേഹവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് ശ്രമകരമായിരിക്കും. ജോലി ആവശ്യാര്‍ഥം ആന്ധ്രാപ്രദേശില്‍ പോയി ജൂണ്‍ നാലിന് മടങ്ങിവന്ന ഇയാള്‍ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 17-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധനയ്ക്ക് വിധേയനായിരുന്നു. 28 ദിവസം ക്വാറന്റൈനില്‍ പോവണമെന്ന നിര്‍ദേശം അനുസരിക്കാതെയാണ് പലയിടങ്ങളിലും കറങ്ങിനടന്നത്. തിങ്കളാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെയാണ് ഇയാള്‍ സ്വദേശത്തേക്ക് തിരിച്ചത്.