കോഴിക്കോട് ബാലുശ്ശേരിക്കടുത്ത്‌ ക്ഷേത്രക്കുളം പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി

March 1, 2021 0 By Editor

കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത്പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ക്ഷേത്രക്കുളം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരി വയല്‍പീടികയില്‍ ഭക്തജന പ്രതിഷേധം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനൊപ്പം ഹിന്ദു ഐക്യവേദി ഉണ്ടാകും. അൻപതു ലക്ഷം ചെലവഴിച്ച് കുളം നിർമിക്കുന്നതിന് പ്രശ്നമില്ലെന്നും ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും അവർ പറഞ്ഞു.

പാലക്കാട്ടില്ലം, പുതുശ്ശേരി ഇല്ലം, കക്കഞ്ചേരി ഇല്ലം, വലംപുതുശ്ശേരി ഇല്ലം എന്നിവടങ്ങളിലെ കാരണവന്മാരുടെ ഉടമസ്ഥതയില്‍ 23 ഏക്കര്‍ 30 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. ഇതില്‍ 61 സെന്റ് സ്ഥലത്താണ് തീര്‍ത്ഥക്കുളം സ്ഥിതി ചെയ്യുന്നത്. വികസനത്തിന്റെ മറവില്‍ ക്ഷേത്ര സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം .

നാലു കുളങ്ങളുള്ള ജില്ലയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രം. ഇതില്‍ രണ്ടു കുളം ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നതാണ്. ഒരു കുളം ഇതിനകം മണ്ണ് നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയിട്ടുണ്ട്. ശോച്യാവസ്ഥയില്‍ കിടക്കുന്ന തെക്കുഭാഗത്തായുള്ള വലിയ തീര്‍ത്ഥക്കുളമാണ് ഇപ്പോള്‍ പൊതു നീന്തല്‍ക്കുളമാക്കാനുള്ള നീക്കം നടക്കുന്നത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലുള്ള ക്ഷേത്ര തീര്‍ത്ഥക്കുളത്തിന്റെ പേരു മാറ്റി പുതിയ മഠത്തില്‍ താഴെ കുളം എന്ന പേരു നല്‍കി പ്രവൃത്തി ഉദ്ഘാടനവും നടന്നുകഴിഞ്ഞിട്ടുണ്ട്. പുരുഷന്‍ കടലുണ്ടി എം എല്‍ എയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇറിഗേഷന്‍ വകുപ്പ് ഹരിത കേരള മിഷനിലൂടെ 50 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. നല്ല വലിപ്പമുള്ള കുളം നവീകരിച്ച്‌ ജില്ലയിലെ ഏറ്റവും മികച്ച നീന്തല്‍കുളമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുത്ത് പൊതുകുളമാക്കാന്‍ സി പി എം നടത്തുന്ന നീക്കമാണ് ഇതിന് പിന്നിലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ വാദം.