കനോലി പ്ലോട്ടിൽ വനം വകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നു !

കനോലി പ്ലോട്ടിൽ വനം വകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നു !

November 22, 2021 0 By Editor

നിലമ്പൂർ : വനംവകുപ്പിനു കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കനോലി പ്ലോട്ടിൽ വനം വകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നതായി ആരോപണം. കോവിഡ് ഇളവനുസരിച്ച് അടച്ചിട്ടിരുന്ന കേന്ദ്രം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നെങ്കിലും മഴ ശക്തമാവുകയും കാലാവസ്ഥയിൽ കാര്യമായ മാറ്റം വരികയും ചെയ്തതോടെ ജില്ലാ കളക്ടർ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രത്തിലെത്തുന്ന സഞ്ചാരികളിൽനിന്ന് ഒന്നും കാണിക്കാനില്ലാതെതന്നെ വൻ തുക പ്രവേശനഫീസായി വാങ്ങുന്നു എന്നാണ് ആളുകൾ പറയുന്നത്.പ്ളോട്ടിലേക്ക് പ്രവേശിക്കാൻ ഒരാളിൽനിന്ന് 40 രൂപയാണ് വാങ്ങുന്നത്. എന്നാൽ കാണാനോ കുറച്ച് വനപ്രദേശം മാത്രവും.

ലോകത്തിലെതന്നെ മനുഷ്യനിർമിതമായ ആദ്യ തേക്കുതോട്ടമാണിത്. ഇതൊരു പ്രത്യേക സംരക്ഷിത വനമായാണ് വനം വകുപ്പ് സംരക്ഷിച്ചുപോരുന്നത്. ഇവിടേക്ക്‌ പോകാൻ ചാലിയാറിനു കുറുകെ വനം വകുപ്പ് തൂക്കുപാലം നിർമിച്ചിരുന്നു. തൂക്കുപാലം കടന്ന് കനോലി പ്ളോട്ടിലേക്ക് ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ 2019-ലെ പ്രളയത്തിൽ ഈ തൂക്കുപാലം തകർന്നു. പാലം പുനർനിർമിക്കാനുള്ള നടപടികൾ നടന്നുവരുന്നതേയുള്ളൂ. പാലം തകർന്നതോടെ സഞ്ചാരികൾക്ക് കനോലി പ്ളോട്ടിലേക്ക് പോകാൻ മാർഗമില്ലാതെയായി. പിന്നീട് ഒരു ജങ്കാർ ഉപയോഗിച്ച് സഞ്ചാരികളെ അക്കരയ്ക്ക് കൊണ്ടുപോകാൻ തുടങ്ങിയെങ്കിലും ഈ വർഷകാലത്തെ മഴയും മറ്റും കണക്കിലെടുത്ത് ഇത് ജില്ലാ ഭരണകൂടം നിയന്ത്രിച്ചു. ഇതോടെ ഫലത്തിൽ കനോലി പ്ളോട്ടിലേക്ക് പോകാൻ കഴിയാതെയായി. പുഴയോരം വരെ എത്തി തിരിച്ചുപോരാനേ ഇപ്പോൾ കഴിയൂ. കവാടത്തിലെ കൗണ്ടറിൽനിന്ന് 40 രൂപ കൊടുത്ത് ടിക്കറ്റെടുത്താലേ ഇവിടേക്ക്‌ കടത്തിവിടുകയുള്ളൂ. ടിക്കറ്റെടുത്ത് പുഴയോരത്തെത്തുമ്പോഴാണ് പലരും തേക്കുതോട്ടത്തിലേക്ക്‌ പോകാനാവില്ലെന്ന് അറിയുന്നത്. നിലവിൽ നിയന്ത്രണങ്ങളുള്ളതിനാലാണ് ജങ്കാർ ഇറക്കാനാവാത്തതെന്നും ഉടൻ ഇറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു

https://mykerala.co.in/search-listings?q=&l=-1&c=-1