അനീഷിനെ കുത്തിയത് രണ്ടാം നിലയിൽവെച്ച്: മകളുമായി പള്ളിയിൽവെച്ചുള്ള പരിചയം

December 29, 2021 0 By Editor

തിരുവനന്തപുരം: രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് ( Pettah Murder) പിന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് പോലീസ്. കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന ലാലുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാം നിലയിൽവെച്ചാണ് പേട്ട സ്വദേശിയായ 19കാരന് അനീഷ് ജോർജ്ജിന് കുത്തേൽക്കുന്നത്. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവെച്ച് പരിചയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

അനീഷ് ജോർജ്ജ് വീട്ടിയെത്തിയതെന്തിനാണ്, നേരത്തെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ വീട്. രണ്ട് വീടും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമെയുള്ളൂ. അനീഷ് ജോർജ്ജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടാണ് ഉണർന്നതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്.

വീടും പരിസരവും നോക്കിയപ്പോൾ ഒരാൾ വീട്ടിലുണ്ടെന്ന് മനസിലായി. കള്ളനാണെന്ന് കരുതിയാണ് സ്വയരക്ഷയ്‌ക്കായി കത്തിയെടുത്തത്. അടുത്തെത്തിയപ്പോൾ പ്രതിരോധിക്കാനായാണ് കുത്തിയതെന്നും ലാലു പോലീസിനോട് പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നും അയാൾ വീട്ടിൽ കിടക്കുന്നതായും ലാലു പോലീസിനോട് അറിയിച്ചതിനെ തുടർന്ന് പേട്ട പോലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു