19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) ആണ് അറസ്റ്റിലായത്. കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന അസംസ്വദേശിയായ ലേമാന്‍ കിസ്‌കിനെ (19) കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിലാണ് ലേമാന്റെ മൃതശരീരം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാണ്ടി ദുരൈ അറസ്റ്റിലായത്. ഏപ്രില്‍ 26ന് ജോലിക്ക് എത്തിയ ലേമാന്‍ കിസ്‌ക് മിക്‌സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് മെഷീനുള്ളില്‍നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയില്‍ തള്ളി. ഇതിനുശേഷം കമ്പനിയിൽ നിന്ന് സ്ലറി വേസ്റ്റ് ടിപ്പറിലാക്കിക്കൊണ്ട് വേസ്റ്റ് കുഴിയിൽ തള്ളുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷമാണ് കൈ ഉയര്‍ന്ന നിലയില്‍ വേസ്റ്റ് കുഴിക്കുള്ളില്‍ ലേമാന്റെ മൃതദേഹം കണ്ടെത്തുന്നത്.

കമ്പനിയിലെ ഇലക്ട്രീഷ്യന്‍ വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story