
ഗിനിയയിൽ തടവിലുള്ള നാവികരെ നൈജീരിയക്ക് കൈമാറില്ല; അറസ്റ്റിലായ മലയാളിയെ കപ്പലിൽ തിരിച്ചെത്തിച്ചു
November 8, 2022ഗിനിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയക്ക് കൈമാറില്ല. നയതന്ത്രതലത്തിലെ ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞത്. അറസ്റ്റിലായ ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ കപ്പലിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി.
16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടവിലാക്കിയത്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവർ. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയൻ സൈന്യത്തിന്‍റെ നിർദേശപ്രകാരം ഇവരെ ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനായിരുന്നു നേരത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. കൊച്ചി സ്വദേശി മിൽട്ടൻ ആണ് സംഘത്തിലുള്ള മറ്റൊരു മലയാളി.
ഗിനിയയില്‍ പിടിയിലായ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും എംബസിയും ചർച്ചകൾ തുടരുകയാണ്. പിടികൂടിയവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായും ചർച്ച നടത്തിയെന്നും ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.