കോഴിക്കോട്  8 മാസത്തിനിടെ രണ്ടുപേരുടെ ജീവനെടുത്ത 19കാരൻ പിടിയിൽ

കോഴിക്കോട് 8 മാസത്തിനിടെ രണ്ടുപേരുടെ ജീവനെടുത്ത 19കാരൻ പിടിയിൽ

December 17, 2022 0 By Editor

കോഴിക്കോട്∙ നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പിടികൂടി പൊലീസ്. അയൻകുറിഞ്ചിപ്പാടി, കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ് സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പിടിയിലായത്. തമിഴ് നാട് സ്വദേശിയായ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട് നടന്നത്.

തമിഴ്നാട് സ്വദേശിയായ അർജുരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട് നടന്നത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺപൊലീസും ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽവച്ച് സാഹസികമായി പിടികൂടിയത്. പ്രതിയെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു.

ഡിസംബർ 11ന് രാത്രിയിലാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവച്ച ചെങ്കല്ലുകൾ ദേഹത്തു വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്പെക്ടർ ബൈജു.കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല. അതിഥി തൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല.

ഈ വിഷമഘട്ടത്തിലാണ് മരിച്ചയാളുടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ റിങ് ചെയ്തത്. കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരിച്ചത് ബംഗാൾ വർധമാൻ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാൾ പുഷ്പ ജംക്‌ഷനു സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും മനസ്സിലായത്. തുടർന്ന് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കേസന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എ.അക്ബറിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡിനെയും ടൗൺ പൊലീസിനെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മഴ കാരണം ഡോഗ് സ്ക്വാഡിന് കാര്യമായ വിവരങ്ങൾ തരാൻ സാധിക്കാതെപോയി.

മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സിസിടിവി ക്യാമറകൾ കേടായി കിടക്കുകയായിരുന്നു. തുടർന്ന് മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവൻ സമയം ഇയർഫോൺവച്ച് പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളിൽ ടൗണിൽ നടക്കാനിറങ്ങാറുണ്ടെന്നും പത്തു– പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവർ പറഞ്ഞു.

മരിച്ച ദിവസം ഞായറാഴ്ചയയതുകൊണ്ട് അവർ ബിരിയാണിയുണ്ടാക്കി കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോൺ ചെയ്തപ്പോൾ മാർക്കറ്റിലാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞത്. പിന്നീട് ഒമ്പതേകാൽ മുതൽ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല. കൂടെ ജോലിചെയ്യുന്ന എട്ടുപേർക്കും നിറകണ്ണുകളോടെ മാത്രമേ ആ രാത്രി ഓർത്തെടുക്കാൻ കഴിഞ്ഞുള്ളൂ. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറഞ്ഞതു പ്രകാരം ഇയാൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് തൊട്ടടുത്ത ബാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയിൽ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനെ അയാൾ പരിചയപ്പെടുന്നു. തുടർന്ന് അവർ ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോയി. അൽപം കഴിഞ്ഞ് വെളുത്ത ടീഷർട്ടുകാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കണ്ടത്. ഈ വെളുത്ത ടീഷർട്ടുകാരൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ രണ്ടു സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്.

ടെക്നിക്കൽ ടീമും ആക്ഷൻ ടീമും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ് ഏകോപിപ്പിച്ച് അന്വേഷണം നടത്തി. ടെക്നിക്കൽ ടീം സിസിടിവി പരിശോധന നടത്തിയപ്പോൾ ആക്ഷൻ ടീം അവർ നൽകുന്ന നിർദേശപ്രകാരം അതിഥി തൊഴിലാളികൾക്കിടയിൽ പരിശോധനനടത്തി. ടെക്നിക്കൽ ടീം നൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തപ്പോൾ അതിഥി തൊഴിലാളികളെ വെരിഫൈ ചെയ്യുകയെന്ന ഏറെ ശ്രമകരമായ ജോലിയാണ് ആക്ഷൻ ടീം ചെയ്തുവന്നത്. സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ ഉൾപ്പെടുന്ന ടെക്നിക്കൽ ടീമിന് ലഭിച്ച പ്രതിയുടെ ഫോട്ടോ വച്ച് ആക്ഷൻ ടീം നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.

കൊലപാതകം നടത്തിയശേഷം തമിഴ്നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിക്കായി സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് അർജുൻ മറ്റൊരു കൊലപാതകക്കേസിൽ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്. ചെന്നൈയിലെ റെഡ് ഹിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നതാണ് കേസ്.

ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ അർജുൻ കുറ്റസമ്മതം നടത്തുകയായിരുന്നു. പഴയ കൊലപാതക കേസ് നടത്തുന്നത് പണം ആവശ്യമായിവന്നപ്പോൾ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ നിന്നും പ്രതി അർജുൻ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ പോക്കറ്റിൽ പണം കണ്ടതിനെ തുടർന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.

ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്. സാദിഖിന്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ മുഹമ്മദ് ഷബീർ, സീനിയർ സിപിഒമാരായ സജേഷ് കുമാർ, ബിനിൽകുമാർ, ഉദയകുമാർ, ജിതേന്ദ്രൻ, അനൂജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.