‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’; പറഞ്ഞുകൊണ്ടിരിക്കെ ക്യാമറക്കണ്ണുകൾക്കു മുന്നിൽ വെടിവയ്പ്പ്; 3 പേർ പിടിയിൽ, യുപിയിൽ നിരോധനാജ്ഞ

‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’; പറഞ്ഞുകൊണ്ടിരിക്കെ ക്യാമറക്കണ്ണുകൾക്കു മുന്നിൽ വെടിവയ്പ്പ്; 3 പേർ പിടിയിൽ, യുപിയിൽ നിരോധനാജ്ഞ

April 16, 2023 0 By Editor

സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും atiq-ahmed സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാനിർദ്ദേശവും നൽകി. മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്.

മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. ‘‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’’ – എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം. മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും നിരവധി തവണ വെടിയുതിർത്തു

atiq-ashraf

നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഇരുവരെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു പൊലീസ് സംഘം. ഇരുവരുടെയും കൈകൾ ചേർത്ത് ബന്ധിച്ചാണ് വാഹനത്തിൽനിന്ന് ഇറക്കിയത്. ഇവരുമായി പൊലീസുകാർ നടന്നനീങ്ങവെ കാത്തുനിന്ന മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു. ചോദ്യങ്ങൾക്ക് നടന്നുകൊണ്ട് മറുപടി നൽകുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്കിൽനിന്ന് അക്രമികൾ ആതിഖിന്റെ ശിരസിൽ വെടിവച്ചത്. പിന്നാലെ അഷ്റഫിനും വെടിയേറ്റു

മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്. എൻസിആർ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്കും ഐഡിയും ഉപയോഗിച്ചാണ് ഇരുവരും മാധ്യമപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ആതിഖ് അഹമ്മദിന്റെ പേരിൽ മാത്രം നൂറിലധികം കേസുകളുണ്ട്. ആതിഖിനൊപ്പം കൊല്ലപ്പെട്ട സഹോദരൻ അഷറഫിന്റെ പേരിൽ 57 കേസുകളുമുണ്ട്.

ബിഎസ്പി എംഎൽഎയായ രാജുപാലിനെ 2005ൽ വധിച്ച കേസിലെ മുഖ്യസാക്ഷിയും അഭിഭാഷകനുമായ ഉമേഷ് പാലും 2 സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നു പട്ടാപ്പകൽ പ്രയാഗ്‌രാജിലെ ധൂമംഗഞ്ചിലെ വീടിനു പുറത്തു വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു ആതിഖിന്റെ മകൻ ആസാദും കൂട്ടാളി മുഹമ്മദ് ഗുലാമും. ആതിഖ് അഹ്മദും സഹോദരനും ഇതേ കേസിലാണ് ജയിലിലായതും.

ആതിഖിന് ഐഎസ്ഐയുമായും ലഷ്കറെ തയിബയുമായും ബന്ധമുണ്ടെന്ന് യുപി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ആതിഖും സഹോദരനും വെടിയേറ്റു കൊല്ലപ്പെട്ടതും ഉമേഷ് പാൽ കൊല്ലപ്പെട്ട ധൂമംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.