എ ഐ  ക്യാമറയിൽ  സർക്കാരിന്  തിരിച്ചടി;  ആരോപണത്തിൽ   കഴമ്പുണ്ടെന്നും   മുഴുവൻ  നടപടികളും   പരിശോധിക്കണമെന്നും  ഹൈക്കോടതി

എ ഐ ക്യാമറയിൽ സർക്കാരിന് തിരിച്ചടി; ആരോപണത്തിൽ കഴമ്പുണ്ടെന്നും മുഴുവൻ നടപടികളും പരിശോധിക്കണമെന്നും ഹൈക്കോടതി

June 20, 2023 0 By Editor

കൊച്ചി: റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കി.

ഹർജിക്കാരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാൻ രണ്ടാഴ്ചവരെയാണ് ഹർജിക്കാർക്ക് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.