ക്വാറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ്  ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി തട്ടിപ്പ് ; ഔദ്യോഗിക​ ബോര്‍ഡും അഞ്ച് നക്ഷത്രവും അശോക സ്തംഭവും വെച്ച ഔദ്യോഗിക കാറും” ഒരാൾ പോലീസ് പിടിയിൽ

ക്വാറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി തട്ടിപ്പ് ; ഔദ്യോഗിക​ ബോര്‍ഡും അഞ്ച് നക്ഷത്രവും അശോക സ്തംഭവും വെച്ച ഔദ്യോഗിക കാറും” ഒരാൾ പോലീസ് പിടിയിൽ

July 26, 2023 0 By Editor

തൊടുപുഴ: ക്വാറികളില്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയുള്ള തട്ടിപ്പ് വ്യാപകം. എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരെത്തുന്നത്. തട്ടിപ്പ് നടത്തുവാന്‍ എത്തിയവരില്‍ ഒരാളെ തൊടുപുഴ പോലീസ് പിടികൂടി.

തൊടുപുഴക്കടുത്ത് ഇഞ്ചിയാനിയിലുള്ള ക്വാറിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പുകാര്‍ എത്തിയത്. ഇതില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയയാള്‍ ഫീല്‍ഡ് മാര്‍ഷല്‍, യൂണിയന്‍ ഡിഫന്‍സ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പബ്‌ളിക് ഇന്‍ഡ്യ എന്ന ബോര്‍ഡ് വച്ച് അഞ്ച് നക്ഷത്രവും അശോക സ്തംഭവും സ്ഥാപിച്ച കാറിലാണ് എത്തിയത്.

കേരളത്തിലെ ക്വാറികളെല്ലാം ഡിഫന്‍സ് ഏറ്റെടുക്കുകയാണെന്നും അതിനു മുന്നോടിയായുള്ള പ്രാഥമിക പരിശോധനക്കാണ് എത്തിയതെന്നും ക്വാറി ഉടമയോട് പറഞ്ഞു. പണം തന്നാല്‍ ഏറ്റെടുക്കുന്ന ലിസ്റ്റില്‍ നിന്നും ഈ ക്വാറി ഒഴിവാക്കി തരാമെന്ന വാഗ്ദാനവും ഇയാള്‍ നല്‍കി. എന്തായാലും അടുത്ത ദിവസം ബന്ധപ്പെടാം എന്ന് പറഞ്ഞാണ് ക്വാറി ഉടമ ഇയാളെ മടക്കിയത്. ഇയാള്‍ മടങ്ങിയ ശേഷം കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസിനെ അറിയിച്ചു. കാര്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമ തന്നെയാണ് തട്ടിപ്പിനെത്തിയതെന്ന് കണ്ടെത്തി.

മൊെബെല്‍ നമ്പര്‍ കണ്ടെത്തി വിവരങ്ങള്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും അറിയിക്കുമെന്നും ഐ.പി.എസില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അതിന് നടപടി നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

വിശദമായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മാനസികമായി സ്ഥിരത ഇല്ലാത്തയാളെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇയാള്‍ മറ്റെവിടെ നിന്നെങ്കിലും ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് സൂചിപ്പിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇതേ പാറമട ഉടമയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശി പി.എം പോള്‍ ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ക്വാറിയില്‍ എത്തിയ പോള്‍ ജി.എസ്.ടി. എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥനാണെന്നും ക്വാറിക്കെതിരേ ലഭിച്ച പരാതികള്‍ അന്വേഷിക്കാനെത്തിയതാണെന്നും പറഞ്ഞാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ജി.എസ്.ടി. തട്ടിപ്പ് അടക്കമുള്ള പരാതികളില്‍ അനുകൂല നടപടിയെടുക്കാന്‍ 50,000രൂപയാണ് ക്വാറി ഉടമയോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ അത്രയും പണമില്ലെന്ന് അറിയിച്ച ക്വാറി ഉടമയോട് അഡ്വാന്‍സായി 1000 രൂപ വാങ്ങി. ബാക്കി തുക തൊടുപുഴയില്‍ താന്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തിക്കണമെന്നും പോള്‍ അറിയിച്ചു.സംശയം തോന്നിയ ക്വാറി ഉടമ ജി.എസ്.ടിയിലെ മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ക്വാറി ഉടമ തൊടുപുഴ പോലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.