ബലമായി അയാളുടെ ശരീരത്തോട് അടുപ്പിച്ചു, മുഖത്ത് ചുംബിച്ചു’: മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പരാതി, അന്വേഷണം

ബലമായി അയാളുടെ ശരീരത്തോട് അടുപ്പിച്ചു, മുഖത്ത് ചുംബിച്ചു’: മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പരാതി, അന്വേഷണം

September 1, 2023 0 By Editor

Representative Image

ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് യുവതി തുറന്നുപറച്ചിൽ നടത്തിയത്. 2019ൽ എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് നേരിട്ട അനുഭവമാണ് യുവതി ഫെയ്സ്ബുക്കിൽ കുറിച്ചത്. മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി.

ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഫെയ്സ്ബുക്കിൽ വനിതാ ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.

വനിത ഡോക്ടറുടെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019  ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴു മണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി.

പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവും കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല. ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല.

ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗിക വൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.