ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

February 7, 2024 1 By Editor

ഡെറാഡൂണ്‍: ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ അറിയിച്ചിരുന്നു.

ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക് അധികാരത്തിൽ വരാനും ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’ -മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 ഭരണഘടനയുമായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയെ നിയന്ത്രിക്കുന്ന മതപരമായ വ്യക്തിനിയമങ്ങള്‍ മാറ്റിസ്ഥാപിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ബില്‍ ദേവഭൂമിയായ ഉത്തരാഖണ്ഡിന് ഇന്ന് ഒരു പ്രത്യേക ദിനമാണെന്നും രാജ്യത്തെ ഭരണഘടനാ നിര്‍മാതാക്കളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി, ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് അര്‍ത്ഥം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും ബില്‍ അവതരണത്തിന് മുന്നോടിയായി പുഷ്‌കര്‍ സിങ് ധാമി എക്സില്‍ കുറിച്ചിരുന്നു.