ഇസ്രായേല്‍ ക്രൂരതയ്ക്ക് നൂറ് ദിവസം പിന്നിടുന്നു: 15 വയസുകാരനായ പലസ്തീനിയെ സേന വെടിവെച്ച് കൊന്നു

July 14, 2018 0 By Editor

ഗാസ : ഗാസയില്‍ 15 വയസുകാരനായ പലസ്തീനിയെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ആരംഭിച്ച പ്രതിഷേധം നൂറു ദിവസം പിന്നിടുമ്പോഴാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരകൃത്യം അരങ്ങേറിയത്.

പുറത്താക്കപ്പെട്ട വീടുകളിലും ഭൂപ്രദേശങ്ങളിലും തിരികെയെത്താനുള്ള അവകാശത്തിനായി പലസ്തീന്‍ ജനത നടത്തുന്ന പ്രതിഷേധത്തിനുനേരെ ശക്തമായ ആക്രമണമാണ് ഇസ്രേല്‍ സൈന്യം നടത്തുന്നത്. വെള്ളിയാഴ്ച പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് 15 വയസുകാരന്‍ കൊല്ലപ്പെട്ടത്. ഉഥ്മാന്‍ റാമി ഹില്ലിസാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ തിരിച്ചറിഞ്ഞു.

ആക്രമണത്തില്‍ 68 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് പ്രതിഷേധക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പ്രതിഷേധം ആരംഭിച്ചതിന് ശേഷം നിരവധി യുവാക്കളെയാണ് ഇസ്രായേല്‍ സേന കൊലപ്പെടുത്തിയത്. ഇതുവരെ 138 പലസ്തീനികള്‍ കൊല്ലപ്പെടുകയും ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.