
നീറ്റിൽ പുനഃപരീക്ഷയില്ല; ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി
July 23, 2024ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷ നടത്തേണ്ടെന്ന് സുപ്രീം കോടതി. ചോദ്യ പേപ്പർ വ്യാപകമായി ചോർന്നതിനു തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. സിബിഐ അന്വേഷണം അന്തിമഘട്ടത്തിലല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
പുനഃപരീക്ഷ വേണമെങ്കിൽ അതിനുള്ള സാഹചര്യം വേണം. കൂടുതൽ പ്രദേശങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്നതിനു തെളിവില്ല. ചില സ്ഥലങ്ങൾ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് മനസിലായിട്ടുണ്ട്. 155 വിദ്യാർഥികൾക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. കൂടുതൽ വിദ്യാർഥികൾ ഇതിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ ഭാവിയിൽ അവർക്കെതിരെ കർശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരീക്ഷ നടത്തിയാൽ 24 ലക്ഷം വിദ്യാർഥികളെ ബാധിക്കും. ക്രമക്കേട് നടത്തിയ വിദ്യാർഥികളെ തരംതിരിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിശദ വാദത്തിനു ശേഷമാണ് സുപ്രീം കോടതിയുടെ വിധി. സിബിഐ റിപ്പോർട്ട് അടക്കം പരിഗണിച്ച ശേഷമാണ് നടപടി. ആറു ദിവസം നീണ്ട വാദത്തിൽ നാൽപതിലേറെ ഹർജികളാണ് കോടതി പരിഗണിച്ചത്.