ബജറ്റിന് പിന്നാലെ സ്വർണത്തിന് കുറഞ്ഞത് 2000 രൂപ!

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്നു രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് കുറഞ്ഞത്. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു. രണ്ട് ഘട്ടമായി ഗ്രാമിന് 275 രൂപയും കുറഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ സ്വർണാഭരണം വാങ്ങിയവർക്കു വലിയ തിരിച്ചടിയാണ് ഉച്ചയോടെയുണ്ടായ വിലയിടിവ്. രാവിലെ ഗ്രാമിനു 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് 250 രൂപ കൂടി കുറഞ്ഞ് ഗ്രാം വില 6,495 രൂപയായി. പവന് വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയും. ഇന്നു രാവിലെ മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉൾപ്പെടെ 58,412 രൂപ കൊടുത്താലായിരുന്നു ഒരു പവൻ സ്വർണാഭരണം വാങ്ങാമായിരുന്നത്. ഉച്ചയ്ക്കു വില ഇടിഞ്ഞതോടെ, ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 കൊടുത്താൽ മതി. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ്.

ചിങ്ങമാസം ഉൾപ്പെടെ വിവാഹ സീസൺ അടുത്തതിനാൽ വില കുത്തനെ ഇടിഞ്ഞത് കേരളത്തിലെ സ്വർണ വിപണിക്ക് കരുത്താകും. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സ്വർണ വിൽപന നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 200-250 കോടി രൂപയാണ് വിപണിയിലെ വിറ്റുവരവ്. പ്രതിവർഷ വിറ്റുവരവ് ശരാശരി ഒരുലക്ഷം കോടി രൂപയോളവും. ചിങ്ങമാസം, ഓണക്കാലം, അക്ഷയ തൃതീയ അവസരങ്ങളിലാണ് കേരളത്തിൽ ഏറ്റവുമധികം സ്വർണ വിൽപന നടക്കാറുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story