
ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
August 11, 2024ചിറ്റൂർ: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചിറ്റൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കാറിൽ കടത്തിയ 2.975 കോടി രൂപയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിലായി.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ് (41), അബ്ദുല്ല (42) എന്നിവരാണ് ചിറ്റൂർ ഹോസ്പിറ്റൽ ജങ്ഷനിൽ പിടിയിലായത്. ആഡംബര കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം. പണവും ഇത് കടത്തിയ കാറും പൊലീസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് ഹവാല പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ചിറ്റൂർ ഇൻസ്പെക്ടർ ജെ. മാത്യു, സബ് ഇൻസ്പെക്ടർ കെ. ഷിജു, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജാഫർ സാദിഖ്, ശബരി, കസബ എസ്.ഐ എച്ച്. ഹർഷാദ്, കൊഴിഞ്ഞാമ്പാറ എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തി പ്രതികളെ പിടികൂടിയത്.