സ്വർണക്കടത്ത് കേസ് : അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

സ്വർണക്കടത്ത് കേസ് : അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

August 27, 2022 0 By Editor

കണ്ണൂര്‍:സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വച്ചാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.  2017ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയത്. 2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ  പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു.

കഴിഞ്ഞ വർഷം, സ്വർണം തട്ടാനെത്തിയ അർജുൻ ആയങ്കിയുടെ സംഘത്തെ പിന്തുടർന്നവർ അടക്കം അഞ്ചുപേർ രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി സ്വര്‍ണക്കവര്‍ച്ച, ക്രിമിനൽ കേസുകളിൽ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ വർഷം ജൂണിൽ അര്‍ജുന്‍ ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരം നാടു കടത്തിയിരുന്നു.