മുഖ്യമന്ത്രിമാരുടെ ചർച്ച, ഒടുവിൽ കേരളത്തിന് നിരാശ; ബംഗളൂരു യാത്രയുമായി ബന്ധപ്പെട്ട ദുരിതം തുടരും

മുഖ്യമന്ത്രിമാരുടെ ചർച്ച, ഒടുവിൽ കേരളത്തിന് നിരാശ; ബംഗളൂരു യാത്രയുമായി ബന്ധപ്പെട്ട ദുരിതം തുടരും

September 19, 2022 Off By Editor

ബംഗളൂരു: കർണാടക തള്ളിയത് യാത്രാ ദുരിതം അവസാനിപ്പിക്കാനായി കേരളം മുന്നോട്ടുവെച്ച ഏറെക്കാലമായുള്ള ആവശ്യം. ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കണമെന്നും മുമ്പത്തെപോലെ യാത്ര അനുവദിക്കണമെന്നുമാണ് കർണാടക ആവശ്യപ്പെട്ടത്. എന്നാൽ ഇതടക്കമുള്ള കേരളത്തിന്‍റെ നിർദേശങ്ങളും പദ്ധതികളുമെല്ലാം കർണാടക തള്ളിയതോടെ മലയാളികളുടെ ബംഗളൂരു യാത്രയുമായി ബന്ധപ്പെട്ട ദുരിതം തുടരും.

മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മിൽ നടന്ന ചർച്ച ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ കേരളത്തിന്‍റെ ആവശ്യങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ബൊമ്മൈ സ്വീകരിച്ചത്.

കേരളത്തിന്‍റെ റെയിൽ പദ്ധതികളും ഹൈവേ പദ്ധതികളുമെല്ലാം പഴയ നിർദേശങ്ങളാണെന്നും അവ മുമ്പേ തന്നെ അംഗീകരിക്കാത്തതാണെന്നുമായിരുന്നു കർണാടകയുടെ നിലപാട്.

കേരളവും കർണാടകയും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധമുള്ള സംസ്ഥാനങ്ങളാണെന്നും എന്നാൽ കടുവ സങ്കേതം ഉൾക്കൊള്ളുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാവില്ലെന്നുമാണ് ചർച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞത്. റെയിൽ ലൈനുകൾ കർണാടകയിലേക്ക് നീട്ടാനുള്ള കേരളത്തിന്‍റെ പദ്ധതി നിർദേശങ്ങളും കർണാടക അംഗീകരിച്ചില്ല. കാസർകോട് മുതൽ ദക്ഷിണ കന്നട വരെയുള്ള റെയിൽ, മൈസൂരു തലശേരി റെയിൽ പദ്ധതി എന്നിവയാണിവ.

രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കർണാടക സർക്കാറിന്‍റെ നടപടി ബന്ദിപുർ നാഷനൽ പാർക്കിന് ചുറ്റും താമസിക്കുന്ന ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടുമുള്ള കടുത്ത വിവേചനമാണെന്നാണ് കേരളത്തിന്‍റെ നിലപാട്. 2009 ലാണ് രാത്രിയാത്ര നിരോധം നിലവിൽ വന്നത്. രാത്രിയാത്ര നിരോധം നീക്കുക എന്നത് ഏറക്കുറെ നടക്കാത്ത കാര്യമായതിനാൽ ബദൽ യാത്രാമാർഗങ്ങൾ കണ്ടെത്തുകയായിരുന്നു മുന്നിലുള്ള വഴി. ഇതിനായാണ് കേരളം വിവിധ റെയിൽവേ പദ്ധതികളടക്കം അവതരിപ്പിച്ചത്.

Kerala and Karnataka Chief Ministers meet in Bengaluru, discuss interstate issues