കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്

March 1, 2019 0 By Editor

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഇന്ത്യക്ക് പുറമെ അമേരിക്ക, ബ്രിട്ടണ്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും അധികാരമുള്ള ഗ്രാന്റ് മുഫ്തിയാണ് കാന്തപുരമെന്നാണ് സംഘടനയുടെ പുതിയ അവകാശവാദം. തട്ടിപ്പും, വെട്ടിപ്പും ഉപേക്ഷിച്ച് ഇനിയുള്ള കാലം നന്നായി ജീവിക്കണമെന്ന് കാന്തപുരത്തെ ഉപദേശിച്ച് സമസ്ത ഇ.കെ വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

സുന്നി ഐക്യ ചര്‍ച്ചകള്‍ക്ക് തടസമാകുന്ന തരത്തിലാണ് കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി പദവിയെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എത്തി നില്‍ക്കുന്നത്. ഇന്ത്യയിലെ ബറേല്‍വി പ്രസ്ഥാനത്തിന്റെ ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ പ്രഖ്യാപിച്ചെന്നായിരുന്നു അനുയായികളുടെ ആദ്യ അവകാശവാദം. പിന്നീടാണ് വിവിധ രാജ്യങ്ങളില്‍ അധികാരമുള്ള ഗ്രാന്റ് മുഫ്തിയാണെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രം തന്നെ അവകാശപ്പെട്ടത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇവിടെനിന്ന് മുസ്‌ലിം കുടിയേറ്റം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലും അധികാരമുണ്ടെന്ന് മുഖപത്രം പറയുന്നു.

ഇതിനെതിരെ കടുത്ത ഭാഷയിലാണ് സമസ്ത ഇ.കെ വിഭാഗത്തിന്റെ വിമര്‍ശനം. ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ ലേഖനത്തില്‍ വീണ്ടുമൊരു ആത്മീയ തട്ടിപ്പിന് കാന്തപുരം ഒരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പരമോന്നതനായി വാഴ്ത്തപ്പെടുന്നത് വഴി അറബ്-ഇതര രാജ്യങ്ങളില്‍ സ്വീകാര്യത ലഭിക്കുമെന്ന് കരുതി വായില്‍ വെള്ളമൂറി കിനാവ് കണ്ട് വ്യാജ വേഷം സ്വീകരിച്ചതാണ് കാന്തപുരമെന്ന് ലേഖനം പറയുന്നു.