കനത്ത മഴ; ശബരിമലയിലേക്കുള്ള പാതകൾ തകര്‍ന്ന നിലയിൽ

November 15, 2021 0 By Editor

പത്തനംതിട്ട:  ഭക്തർക്ക് പ്രവേശനം അനുവദിക്കാനിരിക്കേ, മഴ ശക്തമായ സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള പാതകളില്‍ ഗതാഗതം ദുഷ്കരമാകും. നാളെയാണ് മണ്ഡലകാലം ആരംഭിക്കുക. കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകര്‍ന്ന നിലയിലാണുള്ളത്. അച്ചന്‍കോവിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മാത്രമല്ല, ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതി തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് പരക്കെ മഴയുണ്ട്. അതുകൊണ്ടു തന്നെ പ്രധാനപാതകളിലടക്കം ഗതാഗത സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ കടക്കുന്ന സ്ഥിതിയാണുള്ളത്.

പന്തളം-പത്തനംതിട്ട- മാവേലിക്കര പാതയില്‍ പലയിടത്തും  റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണ് ഇത്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തര്‍ പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശബരിമലയ്ക്കു പോകുന്ന പതിവുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ ആലോചിക്കുന്നവര്‍ക്ക് ഇക്കുറി കൃത്യസമയത്ത് എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. പന്തളം- പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അച്ചന്‍കോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമണ്‍, പ്രമാടം, തുമ്പമണ്‍, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്.

ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതയും മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ഇത് മുന്‍നിര്‍ത്തി, പ്രശ്‌നങ്ങളുണ്ടായാല്‍ അത് അതിവേഗം നീക്കുന്നതിന് പി.ഡബ്ല്യൂ.ഡി. ജെ.സി.ബി. അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.