2014 ൽ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ക്ക്  പ്രകോപനമായി മാറിയ  പി ആര്‍ ശ്രീജേഷിന്റെ സേവുകളുടെ കഥ

2014 ൽ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പ്രകോപനമായി മാറിയ പി ആര്‍ ശ്രീജേഷിന്റെ സേവുകളുടെ കഥ

August 5, 2021 0 By Editor

ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യന്‍ ഹോക്കിയുടെ കാവല്‍ക്കാരനാണ് പി ആര്‍ ശ്രീജേഷ്. പരിശീലകന്‍ ഗ്രഹാം റെയ്ഡിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ടീമിന്റെ വന്മതിലും, ഊര്‍ജവും’. അത്‌ലറ്റിക്‌സില്‍ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോള്‍ കീപ്പിങ് മികവില്‍ 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അന്ന് പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെയാണ് ശ്രീജേഷ് ഇന്ത്യയുടെ സ്ഥിരം കാവല്‍ക്കരാനായത്. അന്ന് അതിര്‍ത്തിയെ പോലും പിടിച്ചു കുലുക്കി ഈ നേട്ടം.

അന്ന് പാക്കിസ്ഥാന്‍ മികച്ച ഹോക്കി ടീമായിരുന്നു. സ്വര്‍ണം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. എന്നാല്‍ ശ്രീജേഷിന്റെ ഫോം പ്രതീക്ഷ തകര്‍ത്തു. അന്ന് തങ്ങളുടെ ടീമിനെ തോല്‍പ്പിക്കാന്‍ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാന്‍ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കഴിഞ്ഞ സമയത്ത് അതിര്‍ത്തിയില്‍ വെടിവയ്പുണ്ടായി. ഇക്കാര്യം ബിഎസ്‌എഫ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 

ഏഷ്യാഡിലെ ആദ്യ കളിയില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. ഫൈനലിലും ഈ എതിരാളികള്‍ നേര്‍ക്കു നേര്‍ എത്തി. കളിയില്‍ മുന്‍തൂക്കം നല്‍കിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച്‌ വിജയ വഴിയില്‍ അവര്‍ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച്‌ ഇന്ത്യ സമനില ഗോള്‍ നേടി. മുഴുവന്‍ സമയത്ത് സമനില. ഇനി പെനാല്‍ട്ടി കിക്ക്. അപ്പോഴും തോല്‍ക്കുമെന്ന് പാക്കിസ്ഥാന്‍ കരുതിയില്ല. കാരണം പാക് ഗോള്‍ വലകാക്കുന്നത് ഇമ്രാന്‍ ബട്ട്. മത്സര പരിചയത്തിലും കളി മികവിലും ഇമ്രാന്‍ ബട്ട് തന്നെയാണ് മിടുക്കന്‍. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമര്‍പ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാല്‍ട്ടി കിക്കുകള്‍ ശ്രീജേഷ് തടഞ്ഞു. മലയാളി നല്‍കിയ മുന്‍തൂക്കം ഇന്ത്യന്‍ താരങ്ങളും മുതലാക്കി. ഇമ്രാന്‍ ബട്ടിനെ മറികടന്ന് നാല് കിക്കുകള്‍ വലയിലെത്തി. ഇതോടെ പാക്കിസ്ഥാന്‍ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തില്‍ ഇന്ത്യ ഇഞ്ചിയോണില്‍ നിന്ന് സ്വര്‍ണ്ണവുമായി മടങ്ങി. ഒളിമ്ബിക്സ് യോഗ്യതയും ഉറപ്പിച്ചു.

ഇത് പാകിസ്താന് സഹിക്കുന്നതിലും അപ്പുറമായിരുന്നു.പാക്കിസ്ഥാന് ഹോക്കി ക്രിക്കറ്റിനോളം പ്രിയപ്പെട്ടതാണ്. ഹോക്കിയില്‍ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാനപ്രശ്നമാണ്.അന്ന് ഇഞ്ചിയോണില്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന തന്നെ പറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപോർട്‌ ചെയ്തിരുന്നു.