സഞ്ചാരികള്‍ക്കായി 33 രാജ്യങ്ങള്‍ക്ക് ഒരൊറ്റ വിസയാക്കി ഖത്തര്‍

April 26, 2018 0 By Editor

ദോഹ: സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക ലക്ഷ്യമിട്ട് ഖത്തറും ഒമാനും സംയുക്ത വിസാ കരാറില്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൊതുവായ ടൂറിസ്റ്റ് വിസയില്‍ ഈ രണ്ട് രാഷ്ട്രങ്ങളും സന്ദര്‍ശിക്കാം. ഇന്ത്യക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. വിസാ കാലാവധിയില്‍ ഒമാനിലോ ഖത്തറിലോ ആയിരിക്കണം താമസിക്കേണ്ടത്. ഏതെങ്കിലും ഒരു രാജ്യത്ത് നിന്ന് പുറത്തുപോയാല്‍ പുതിയ വിസ എടുക്കേണ്ടിവരും. മുപ്പത് ദിവസമാണ് ഒരു വിസയുടെ കാലാവധി. ഇത് പിന്നീട് മുപ്പത് ദിവസം കൂടി നീട്ടാന്‍ സാധിക്കും.

ടൂറിസം മേഖലക്ക് ഉണര്‍വ് പകരുന്നതിനും ഒപ്പം സഞ്ചാരികളുടെ സുഗമമായ യാത്ര സാധ്യമാക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് സംയുക്ത വിസാ കരാറില്‍ ഒപ്പുവെച്ചതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. രണ്ട് രാഷ്ട്രങ്ങളും അംഗീകരിച്ച പട്ടികയിലുള്ള രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കാണ് സംയുക്ത വിസക്ക് അര്‍ഹതയുണ്ടാവുക. ഖത്തറില്‍ അനുവദിച്ച ടൂറിസ്റ്റ് വിസയുള്ള വിദേശ പൗരന് ഫീസൊന്നും നല്‍കാതെ ഒമാന്‍ സന്ദര്‍ശിക്കാം. ഒമാന് മുമ്പ് മറ്റൊരു രാഷ്ട്രവും സന്ദര്‍ശിക്കരുതെന്ന നിബന്ധനയുണ്ട്.

ജോയിന്റ് വിസ ആവശ്യമുള്ളവര്‍ പ്രത്യേകം അപേക്ഷ നല്‍കുകയും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ്/ സീല്‍ പതിക്കുകയും വേണം. ഒമാനില്‍ നിന്ന് അനുവദിക്കുന്ന ജോയിന്റ് വിസക്ക് 20 റിയാലും ഖത്തറില്‍ നിന്ന് അനുവദിക്കുന്നതിന് നൂറ് റിയാലുമാണ് ഫീസ്. വിസ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്ത് നിന്ന് പുറത്ത് പോകണമെന്നതും നിര്‍ബന്ധമാണ്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്‌ഐസ്ലന്റ്, അയര്‍ലന്റ്, ഇറ്റലി, കാനഡ, ആസ്ത്രലിയ, ജപ്പാന്‍,ബെല്‍ജിയം, ആസ്ത്രിയ,ഡെന്‍മാര്‍ക്ക്, ഫിന്‍ലന്റ്, മൊണോക്കോ, വത്തിക്കാന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്റ്‌സ്, ബ്രിട്ടന്‍ തുടങ്ങിയവയാണ് 33 രാഷ്ട്രങ്ങളുടെ പട്ടികയിലുള്ളത്.