ബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് ജീവനോടെ ചതുപ്പില്‍ താഴ്ത്തി; രണ്ടുപേര്‍ പിടിയില്‍

ബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് ജീവനോടെ ചതുപ്പില്‍ താഴ്ത്തി; രണ്ടുപേര്‍ പിടിയില്‍

December 22, 2023 0 By Editor

കൊല്ലം:കൊട്ടിയത്തിനടുത്ത് നെടുമ്പന മുട്ടയ്ക്കാവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തശേഷം ജീവനോടെ ചതുപ്പില്‍ താഴ്ത്തി.
പശ്ചിമബംഗാള്‍ കുച്ച്ബിഹര്‍ സ്വദേശി അല്‍ത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പശ്ചിമബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികളായ ബികാസ് സെന്‍ (30), അന്‍വര്‍ മുഹമ്മദ് (24) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് മരിച്ച അല്‍ത്താഫ്. ചതുപ്പില്‍ താഴ്ത്തിയ അല്‍ത്താഫ്മിയയുടെ മൃതദേഹം രാത്രി പത്തുമണിയോടെ പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ 17-നാണ് അല്‍ത്താഫ് മിയയെ കാണാതാകുന്നത്. ചീട്ടുകളിയില്‍ മിടുക്കനായ ഇയാളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നതായും അത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പില്‍ താഴ്ത്തിയെന്നാണ് വെളിപ്പെടുത്തല്‍.

അല്‍ത്താഫിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ബികാസിന്റെയും അന്‍വറിന്റെയും ഫോണുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം പുറത്തു വരാതിരിക്കാന്‍ തന്നേയും കൊലപ്പെടുത്തിയേക്കുമെന്ന ഭീതിയില്‍ ഹോട്ടലില്‍ പൊറോട്ട മേക്കറായ ബികാസ് സെന്‍ ഒരു മലയാളി സുഹൃത്തിനെ വിവരം അറിയിച്ചു.

ഇയാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പിടിയിലായ അന്‍വര്‍ മുഹമ്മദ് മുട്ടയ്ക്കാവിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയാണ്. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസ്, ചതുപ്പില്‍ രണ്ടരയടി താഴ്ചയില്‍ നിന്നും അല്‍ത്താഫിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു.