അറുപതുകാരൻ അകത്തേക്ക് കടന്നത് അടുക്കളവഴി, വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെ !
September 4, 2022കൊല്ലം : ഏരൂരിൽ ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ആറുമാസം മുൻപ് വിളക്കുപാറ സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് ആയിരനല്ലൂർ വിളക്കുപാറ ദർഭപ്പണയിൽ മോഹനൻ പിടിയിലായത്. കാമാസക്തിയാണ് ക്രൂരതയിലെത്തിച്ചതെന്നു ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോടു പറഞ്ഞു.
പൊലീസിന്റെ സമഗ്രമായ അന്വേഷണത്തിലാണ് സ്ത്രീയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് മോഹനൻ ഇവരെ കൊലപ്പെടുത്തിയത്. മുൻപരിചയം ഉണ്ടായിരുന്ന മോഹനൻ ഇവർ മരണപ്പെട്ട ദിവസവും മുൻപും വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു. പക്ഷേ മരണത്തിനു ശേഷം പ്രദേശത്തേക്കു വന്നില്ല.
ഇതിൽ സംശയം തോന്നിയ പൊലീസ് പ്രതിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മോഹനൻ സുഹൃത്തുക്കളുമായി സംസാരിക്കുന്നതും യാത്രകളുമൊക്കെ കേസിൽ നിർണായകമായി. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന്റെ പിൻവശത്തെ വാതിൽ അടച്ചുറപ്പ് ഇല്ലാത്തതാണെന്നു പ്രതി നേരത്തേ മനസ്സിലാക്കിയിരുന്നു.
രാത്രി വീട്ടിനുള്ളിൽ കയറി, കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന ഇവരെ ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ച് ഉച്ചത്തിൽ നിലവിളിച്ചപ്പോൾ സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും മോഹനൻ പൊലീസിനോടു വെളിപ്പെടുത്തി. പൂനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു കേസിന്റെ ചുരുളഴിച്ചത്.