സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയന്‍ കാരാട്ട് ഫൈസല്‍  വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയന്‍ കാരാട്ട് ഫൈസല്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

November 15, 2020 0 By Editor

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവളളി നഗരസഭ പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി ഫൈസല്‍ സ്ഥാനാര്‍ത്ഥിയാകുക.പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കാരാട്ട് റസാഖ് എംഎല്‍എയുടെ വിശ്വസ്തനായ ഫൈസലിന് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കാരാട്ട് റസാഖ് ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു പിടിഎ റഹീം ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ഭാര്യ ഉള്‍പ്പെടെയുളളവര്‍ ഫൈസലിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് ഫൈസലിനെ ചോദ്യം ചെയ്തത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2013 നവംബര്‍ എട്ടിന് 1.84 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയ കേസിലെ പ്രതിയാണ് ഫൈസല്‍. കൊടുവളളി കേന്ദ്രീകരിച്ചുളള ഹവാല ഇടപാടുകാരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് പല ഘട്ടങ്ങളിലും ആരോപണം ഉയര്‍ന്നിരുന്നു.കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്രയ്ക്കിടെ സഞ്ചരിച്ച മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു. നിലവില്‍ കൊടുവളളി നഗരസഭയിലെ കൗണ്‍സിലറാണ് ഫൈസല്‍.