തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരായേക്കില്ല ; പോരാട്ടം നിയമവഴിയിലേക്ക് !

തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരായേക്കില്ല ; പോരാട്ടം നിയമവഴിയിലേക്ക് !

August 7, 2022 0 By Editor

തിരുവനന്തപുരം: ഇ.ഡിയുമായി തുറന്നപോരിനൊരുങ്ങി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും. കിഫ്ബിയെ ലാക്കാക്കി ഇപ്പോള്‍ ഇ.ഡി. നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തില്‍തന്നെ നേരിടാനാണു പാര്‍ട്ടിയുടെ തീരുമാനം. സര്‍ക്കാരും ഇതിനൊപ്പംതന്നെയാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം 11-ന് ഡോ: ടി.എം. തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. വിദഗ്ധ നിയമോപദേശവും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്.

ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് പാര്‍ട്ടിയും സര്‍ക്കാരും. അതുകൊണ്ടുതന്നെ അതിനു മുന്നില്‍ വഴങ്ങാതെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നത്. ഇതിന് അനുകൂലമായ നിയമോപദേശം വിദഗ്ധ അഭിഭാഷകരില്‍ നിന്ന് ലഭിച്ചതായും സൂചനയുണ്ട്.

കിഫ്ബിയെ ലാക്കാക്കി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ സി.പി.എം. വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഒരുകാരണവശാലും ഇക്കാര്യത്തില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട് ചെയുന്നു .ഇത്തരത്തില്‍ ഇ.ഡിയെ പ്രതിക്കൂട്ടിലാക്കി രംഗത്തിറങ്ങിയാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിന്തുണ ലഭിക്കുമെന്നും സി.പി.എം. കരുതുന്നുണ്ട്.

കിഫ്ബിക്ക് വേണ്ടി മസാലാ ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിരീക്ഷണം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് മസാലാബോണ്ടുമായി മുന്നോട്ടുപോയതെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. ഇതില്‍ ഇ.ഡിക്ക് ഒന്നും ചെയ്യാനില്ല. ആര്‍.ബി.ഐയുടെ അനുമതിയുണ്ടെന്നു മാത്രമല്ല, ഈ പണത്തിന്റെ വിനിയോഗവും മറ്റുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായി ആര്‍.ബി.ഐക്കു നല്‍കുന്നുമുണ്ട്. ആ സാഹചര്യത്തില്‍ കിഫ്ബിക്ക് ഇതില്‍ ഇടപെടേണ്ട ആവശ്യമില്ല. മാത്രമല്ല, ഇ.ഡി. ആവശ്യപ്പെട്ട കണക്കുകളും രേഖകളും കൃത്യമായി തന്നെ കിഫ്ബി സി.ഇ.ഒ. നല്‍കിയിട്ടുമുണ്ട്. ആ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിനെ വിളിച്ചുവരുത്തുന്നത് വെറും രാഷ്ട്രീയം മാത്രമാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്.

അതുകൊണ്ടുതന്നെ പതിനൊന്നിന് ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു പകരം കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചുകൊണ്ടുള്ള കത്തായിരിക്കും ഇ.ഡിക്ക് തോമസ് ഐസക് നല്‍കുക. അതോടൊപ്പം നിയമനടപടികളും സ്വീകരിക്കും. അടുത്തിടെ സുപ്രീംകോടതിയില്‍നിന്ന് ഇ.ഡിക്ക് ലഭിച്ച അനുകൂല വിധി കള്ളപ്പണം വെളുപ്പിക്കല്‍ കേസിനു മാത്രമാണെന്നാണ് പാര്‍ട്ടിക്ക് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരില്‍നിന്ന് ലഭിച്ചിട്ടുള്ള ഉപദേശം. അതുകൊണ്ടുതന്നെ ഈ കേസില്‍ ഇ.ഡിക്ക് ഇത്തരത്തില്‍ ഇടപെടാനാവില്ലെന്നാണു പാര്‍ട്ടി കരുതുന്നത്.

കിഫ്ബി വെസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇപ്പോള്‍ തോമസ് ഐസകിനെ വിളിച്ചുവരുത്തിയാല്‍ അടുത്തഘട്ടമായി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെയായിരിക്കും ഒരുകാരണവുമില്ലാതെ വിളിച്ചുവരുത്തുക. കേരളത്തില്‍ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന മറ്റുകേസുകളിലൊന്നും സര്‍ക്കാരിനെ സ്പര്‍ശിക്കാന്‍ പോലും കഴിയില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ കിഫ്ബിയെ ഉപയോഗിച്ച് നേതാക്കളെ അപമാനിക്കാനുള്ള ശ്രമം എന്നും സി.പി.എം. വിലയിരുത്തുന്നുണ്ട്.