ആളുമാറി മര്‍ദ്ദിച്ചു: പുറത്ത് പറയാതിരിക്കാന്‍ വന്‍ തുക വാഗ്ദാനം ചെയ്ത പോലീസ്

May 3, 2018 0 By Editor

കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്തുപറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മാര്‍ച്ച് 11ന് രാത്രിയാണ് വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ മറ്റൊരു ബിജുവിനെ തേടി വന്ന പൊലീസ് ആളുമാറി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ബിജുവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ആളുമാറിയെന്ന് മനസിലായ പൊലീസ് ബിജുവിനെ വിട്ടയച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജുവിന് 12 ദിവസം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനു തൊട്ടുപിന്നാലെ പൊലീസുകാരന്‍ പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. എന്നാല്‍, പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചിട്ടുണ്ട്. ആളുമാറി മര്‍ദ്ദിച്ച സംഭവം കരുനാഗപ്പള്ളി എസ്.പി അന്വേഷിച്ചുവരികയാണ്.