ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്: ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്: ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

April 22, 2020 0 By Editor

ഡൽഹി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങൾ തടയുന്നതിനായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഓർഡിനൻസിന്റെ ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. കുറ്റക്കാര്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് കാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ആക്രമത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ പോലും കുറ്റക്കാര്‍ക്ക് മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇവരില്‍നിന്ന് അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം.
ഈ മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്കു നേരെയുള്ള ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാഷ്ട്രപതി അനുമതി നല്‍കിയതിനു ശേഷം നടപ്പാക്കുകയും ചെയ്യും- മന്ത്രി വ്യക്തമാക്കി.
1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.