കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജപ്തി ഭീഷണി കാരണമെന്ന് കുടുംബം

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജപ്തി ഭീഷണി കാരണമെന്ന് കുടുംബം

November 22, 2022 0 By Editor

കോഴിക്കോട്: കൊയിലാണ്ടിയിൽ ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി. കൊയിലാണ്ടി അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.കെ. വേലായുധൻ ആണ് മരിച്ചത്. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 8 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്ന് നോട്ടീസ് വന്നതിന് പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്.

ബാങ്കിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാവാതെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്ന് രണ്ട് തവണയായാണ് വേലായുധൻ ലോൺ എടുത്തതെന്നാണ് മകൻ പറയുന്നത്. ആദ്യം 5 ലക്ഷം രൂപയും പിന്നീട് 3 ലക്ഷം രൂപയാണ് ലോൺ എടുത്തത്. ഇതിനിടെ ഇളയമകന് അപകടം പറ്റി 5 ലക്ഷം രൂപയിലധികം ആശുപത്രിയിൽ ചെലവായി, ഇതിനായി പശുക്കളെ ഉൾപ്പടെ വിൽക്കേണ്ടി വന്നു. ഇതിനിടെ പലതവണ ലോൺ തിരിച്ചടവ് മുടങ്ങി. കോവിഡ് വന്നതോടെ തീരെ അടയ്ക്കാൻ പറ്റാത്ത അവസ്ഥയായി.

8 ലക്ഷം രൂപയും പലിശയും എല്ലാം കൂടി 9,25,182 രൂപ ആയതോടെയാണ് ബാങ്ക് നോട്ടീസ് അയച്ചത്. ഉടൻ 4,83,040 രൂപയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് പോകും എന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യം നേരത്തെ ബാങ്ക് ജീവനക്കാർ വീട്ടിൽ എത്തി അറിയിച്ചപ്പോൾ സാവകാശം വേണം എന്ന് വേലായുധൻ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പോലീസിലും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് വേലായുധന്റെ മകൻ വിജിത്ത് പറഞ്ഞു.