വിനോദ് വിമുക്ത ഭടന്‍, ജിബി കോളേജ് അദ്ധ്യാപിക; കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ചത് ഡല്‍ഹിക്ക് പോകുന്നെന്ന് പറഞ്ഞവര്‍ !

വിനോദ് വിമുക്ത ഭടന്‍, ജിബി കോളേജ് അദ്ധ്യാപിക; കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ചത് ഡല്‍ഹിക്ക് പോകുന്നെന്ന് പറഞ്ഞവര്‍ !

December 10, 2023 0 By Editor

കൊല്ലം: കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളേജ് അദ്ധ്യാപികയുമാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്.

പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ ബാബുസേനന്റെയും കസ്തൂര്‍ബായിയുടെയും മകന്‍ വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (38), മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

ജിബി തിരുവല്ലയിലെ ഒരു കോളേജ് അദ്ധ്യാപികയാണ്.തിരുവല്ലയില്‍ ഇവര്‍ ചില സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും വിവരമുണ്ട്. കുടുംബവുമൊത്ത് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി കോളേജില്‍ നിന്ന് ലീവ് എടുത്തത്. വിനോദ് ബാബുസേനന്‍ പതിമൂന്ന് വര്‍ഷം മുമ്പ് കൊല്ലത്ത് നിന്ന് പോയതാണ്. പിന്നീട് കൊല്ലത്തേക്ക് വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും വിനോദിന്റെ കുടുംബവീടായ പരവൂര്‍ ആയിരവല്ലിക്കാവിന് സമീപത്തുള്ളവര്‍ പറഞ്ഞതായി ചില മാദ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു

വിനോദിന്റെ ആദ്യ ഭാര്യ കോട്ടയം അയ്മനം സ്വദേശിയും ജിബിയുടെ ആദ്യ ഭര്‍ത്താവ് കാസര്‍കോഡ് സ്വദേശിയുമാണ്. ഇരുവരും ആദ്യത്തെ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. കരസേനയില്‍ ജോലി ചെയ്തിരുന്ന വിനോദ് 2012ല്‍ നാട്ടിലേക്ക് തിരികെയെത്തി. ഇതിന് ശേഷം തിരുവല്ലയില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തിരുവല്ലയിലെ കോളേജ് അദ്ധ്യാപികയായ ജിബിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതും.

ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് റിസോര്‍ട്ടിലെത്തി ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് റിസോര്‍ട്ട് ജീവനക്കാരെ അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം റൂമില്‍ നിന്ന് പുറത്ത് പോയ ഇവര്‍ സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രിയോടെ റൂമിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാവിലെ പത്ത് മണി കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാതായപ്പോള്‍ സംശയം തോന്നിയാണ് ജീവനക്കാര്‍ മുറി പരിശോധിച്ചത്.

മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ ദമ്പതികള്‍ പറഞ്ഞിരിക്കുന്നത്. റിസോര്‍ട്ട് ജീവനക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മടിക്കേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പരിശോധിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയിതിട്ടുണ്ട്.