വഴക്കിനിടെ ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചു ; ഭർത്താവ് 3 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

വഴക്കിനിടെ ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചു ; ഭർത്താവ് 3 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

March 27, 2024 0 By Editor

ഭാര്യാഭർത്താക്കൻമാരുടെ ബന്ധത്തിൽ വഴക്കുകൾ സാധാരണമാണ്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഈ വഴക്ക് പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോഴൊക്കെ വഴക്കിനിടയിൽ പറയുന്ന ചില വാക്കുകൾ എന്നന്നേക്കുമായി മനസിൽ മുറിവേൽപ്പിക്കാറുണ്ട് .ഭാര്യയെ അത്തരത്തിൽ അപമാനിച്ച ഭർത്താവിന് ഭീമമമായ നഷ്ടപരിഹാരമാണ് കോടതി ചുമത്തിയിരിക്കുന്നത് .

ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന്റെ പേരിലാണ് ബോംബെ ഹൈക്കോടതി ഭർത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചത് . ഇതുമാത്രമല്ല, മാസം തോറും ഒന്നരലക്ഷം രൂപ ചെലവിനായി നൽകണമെന്നും കോടതി പറഞ്ഞു.

1994 ലാണ് ഇരുവരും വിവാഹിതരായത്. യുവതിയ്‌ക്ക് മുൻപ് മറ്റൊരു വിവാഹനിശ്ചയം നടത്തിയിരുന്നു, പക്ഷേ ചില കാരണങ്ങളാൽ അത് പിരിഞ്ഞു. പിന്നീടാണ് ആരോപണവിധേയനായ യുവാവുമായി വിവാഹം നടന്നത് . വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. ദിവസങ്ങൾക്ക് ശേഷം, ആരോപണവിധേയനായ ഭർത്താവ് യുവതിയെ മർദിക്കാൻ തുടങ്ങി. സ്വഭാവത്തിൽ സംശയിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. അതിനിടെ, ഭാര്യയും ഭർത്താവും 2005-ൽ മുംബൈയിലേക്ക് മടങ്ങി. വഴക്കിനിടെയാണ് യുവാവ് ഭാര്യയെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചത് .

തുടർന്ന് യുവതി ഗാർഹിക പീഡന നിയമപ്രകാരം 2017 ൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും ചെയ്തു. 2023 ജനുവരിയിൽ, കുറ്റാരോപിതനായ ഭർത്താവിനോട് 3 കോടി രൂപ നഷ്ടപരിഹാരം നൽകാനും പ്രതിമാസം 1.5 ലക്ഷം രൂപ മെയിൻ്റനൻസ് അലവൻസ് നൽകാനും കോടതി നിർദ്ദേശിച്ചു.

വിചാരണക്കോടതിയുടെ ഈ ഉത്തരവിനെതിരെ പ്രതിയായ ഭർത്താവ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. വിചാരണക്കോടതിയുടെ ആ ഉത്തരവ് ഇപ്പോൾ ബോംബെ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഭാര്യക്ക് മൂന്ന് കോടി രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ ജീവനാംശവും നൽകാൻ കോടതി നിർദേശിച്ചു. ശാരീരികമായ പരിക്കുകൾ മാത്രമല്ല, മാനസിക പീഡനത്തിനും വൈകാരിക ബുദ്ധിമുട്ടുകൾക്കും കൂടിയാണ് യുവതിക്ക് തുക അനുവദിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് ശർമിള ദേശ്മുഖ് ഉത്തരവിൽ പറഞ്ഞു.