ബംഗ്‌ളാദേശ് എംപി കൊല്ലപ്പെട്ട സംഭവം ; കൊലയ്ക്ക് പിന്നില്‍ ബാല്യകാല സുഹൃത്ത് ; സ്വര്‍ണ്ണക്കടത്ത് പ്രശ്‌നത്തിലെ പക

ബംഗ്‌ളാദേശ് എംപി കൊല്ലപ്പെട്ട സംഭവം ; കൊലയ്ക്ക് പിന്നില്‍ ബാല്യകാല സുഹൃത്ത് ; സ്വര്‍ണ്ണക്കടത്ത് പ്രശ്‌നത്തിലെ പക

May 27, 2024 0 By Editor

കൊല്‍ക്കത്ത: ബംഗ്‌ളാദേശ് എംപി അന്‍വറുള്‍ അസിം അനര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അക്തറുസ്സാമന്‍ ഷഹീന്‍ അമേരിക്കയിലേക്ക് കടന്നതായി സംശയം. അനറിന്റെ ബാല്യകാല സുഹൃത്തായ അക്തറുസ്സാമനാണ് കൊലപാതകത്തിന്റെ മാസ്റ്റര്‍മൈന്റ് എന്നാണ് ധാക്കയില്‍ നിന്നുള്ള ബംഗ്‌ളാദേശ് പോലീസിന്റെ കൊല്‍ക്കത്തയില്‍ എത്തിയ ടീം സംശയിക്കുന്നത്.

ഇപ്പോള്‍ അക്തറുസ്സാമനെ പിടികൂടാന്‍ ബംഗ്‌ളാദേശ് പോലീസ് ടീം ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. അക്തറുസ്സാമനും എംപിയും തമ്മില്‍ ഉണ്ടായ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബംഗ്‌ളാദേശ് സിഐഡികള്‍ സംശയിക്കുന്നത്. ഭാഗ്നറിലെ പോളര്‍ഹാറ്റിലെ ബാഗ്‌ജോല കനാനില്‍ ബംഗ്‌ളാദേശി ഡിറ്റക്ടീവുകള്‍ പോയിരുന്നു.

ഇവിടെ മീന്‍പിടുത്ത വലയും ഡ്രോണുകളും ഉപയോഗിച്ച് എംപിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അക്തറുസ്സാമന്‍ മെയ് 10 ന് തന്നെ ഡല്‍ഹിക്ക് പറന്നെന്നും അവിടെ നിന്നും കാഠ്മണ്ഡുവഴി ദുബായ്ക്ക് കടന്നെന്നും അവിടെ നിന്നും അമേരിക്കയില്‍ പോയി ഒളിവില്‍ പാര്‍ക്കുകയാണെന്നുമാണ് ബംഗ്‌ളാദേശ്‌പോലീസ് പറയുന്നത്.

മെയ് 11 നായിരുന്നു എംപി ചികിത്സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയത്. ബംഗ്‌ളാദേശി യുവതിയായ സെലസ്റ്റി റെഹ്മാന്‍ എംപിയെ പ്രലോഭിപ്പിച്ച് ന്യൂടൗണിലെ അപ്പാര്‍ട്ട്‌മെന്റില്‍ മെയ് 13 ന് എത്തിക്കുകയും 15 മിനിറ്റിനുള്ളില്‍ ഇയാള്‍ കൊല്ലപ്പെടുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.

ബംഗ്‌ളാദേശ് എംപിയുടെ മൃതദേഹം വെട്ടിയരിഞ്ഞത് മുംബൈയില്‍ താമസിക്കുന്ന ബംഗ്‌ളാദേശി കശാപ്പുകാരന്‍ ജിഹാദ് ഹൗലാദറാണെന്നും പോലീസ് കരുതുന്നു. മൃതദേഹം ചെറിയ ചെറിയ കഷ്ണങ്ങളായി നുറുക്കി പായ്ക്ക് ചെ യ്ത് ബാഗ്‌ജോല കനാനില്‍ ഇട്ടതായിട്ടാണ് ജിഹാദിന്റെ വെളിപ്പെടുത്തല്‍. പക്ഷേ ഏറെ തെരച്ചില്‍ നടന്നിട്ടും ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam