താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ ഹര്‍ഷാദിനെ കണ്ടെത്തി ; കണ്ടെത്തിയത് വയനാട്ടിൽ നിന്ന്

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല.

സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും പിന്നാലെ അടിവാരത്തേക്ക് ബസിൽ യാത്ര തിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ഷാദിനെ കൂട്ടാനായി താമരശ്ശേരി പൊലീസ് അടിവാരത്തേക്ക് പോയി. രാത്രി പത്തേകാലോടെ ഹര്‍ഷാദിനെ താമരശ്ശേരിയിലെത്തിച്ചു.

ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്. ഹ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഹര്‍ഷാദിനെ സംഘം ഉപേക്ഷിച്ചുവെന്ന വിവരവും പുറത്തുവരുന്നത്.

സംഭവത്തില്‍ നേരത്തെ യുവാവിന്‍റെ കുടുംബ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പൊലീസിന്‍റെ ഭാ​ഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടർന്നാണ് ഹർഷാദ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.

Report : Sreejith Sreedharan

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story