ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു”   2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ  നാടോടി സ്ത്രീയുടെ ശ്രമം

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു” 2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

January 20, 2020 0 By Editor

കടുത്തുരുത്തി: 2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം,തുണി കഴുകിക്കൊണ്ടിരുന്ന അമ്മ അകത്തുകടന്നപ്പോള്‍ കണ്ടത് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിടന്നിരുന്ന തൊട്ടിലിനരികെ നില്‍ക്കുന്ന നാടോടി സ്ത്രീയെ. ഒച്ചവെച്ചതോടെ ഇറങ്ങിയോടിയ യുവതിയെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കെഎസ് പുരം അലരി കുന്നശ്ശേരില്‍ ഷിബു-നിമ്മി ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

 

സംഭവത്തെക്കുറിച്ച്‌ അമ്മ നിമ്മി പറയുന്നത് ഇങ്ങനെ;

      ആ നിമിഷം മുറിക്കുള്ളിലേക്കുനോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. ഭര്‍ത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയില്‍ പോയിരുന്നു. പത്തേമുക്കാലോടെ അപ്പച്ചന്‍ തിണ്ണയിലിരിക്കുന്നതിനാല്‍ കുഞ്ഞിനെ ഹാളിലെ തൊട്ടിലില്‍ കിടത്തി ഞാന്‍ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയില്‍ അപ്പച്ചന്‍ കിടക്കാന്‍ മുറിക്കുള്ളിലേക്കു പോയി.
മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ജനല്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളില്‍ കുഞ്ഞിന്റെ തൊട്ടിലിന് അരികില്‍ നില്‍ക്കുന്നതു കണ്ടത്. ഞാന്‍ അലറിവിളിച്ചു മുന്‍വശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.
ഈ സമയം മുറിയില്‍ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവര്‍ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടന്‍ തന്നെ ഞാന്‍ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളില്‍ കടന്നത്. കയ്യില്‍ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോള്‍ പേടിച്ചുപോയി എന്ന് നിമ്മി പറയുന്നു.

വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. അതിനുവേണ്ടി വിദേശത്തുനിന്നും എത്തിയതായിരുന്നു ഷിബുവും നിമ്മിയും.