ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 മരണം, മരിച്ചത് തേനി സ്വദേശികൾ

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 മരണം, മരിച്ചത് തേനി സ്വദേശികൾ

December 24, 2022 0 By Editor

കുമളി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ എട്ടു പേര്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുതിര്‍ന്നയാളുടെ നില ഗുരുതരമാണ്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് മുകളിലേക്കാണ് വാഹനം വീണത്. തലകീഴായി മറിഞ്ഞ വാഹനം വെട്ടിപ്പൊളിച്ചാണ് അയ്യപ്പന്മാരെ പുറത്തെടുത്തത്.

വാഹനത്തില്‍ കുടുങ്ങിയവരെ ശ്രമപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-ന് കുമളി-കമ്പം ദേശീയപാതയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ലോവര്‍ ക്യാമ്പ് ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ചുരം റോഡില്‍ മാതാകോവിലിനു സമീപം പാലത്തില്‍ വാഹനം കയറിയപ്പോഴായിരുന്നു അപകടം. കാര്‍ ഹെയര്‍പിന്‍ വളവ് തിരിയാതെ നേരെ പെന്‍സ്റ്റോക്ക് പൈപ്പ് പോകുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പെണ്‍കുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഈസമയം ഇതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ രക്ഷിച്ചത്. ഇവര്‍ സംഭവം പോലീസില്‍ അറിയിച്ചശേഷം കുട്ടിയെ കുമളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കമ്പം ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.