മാനന്തവാടിയിൽ ഇറങ്ങിയത് ‘ബേലൂര്‍ മാഗ്ന’; 2023ല്‍ കര്‍ണാടക പിടികൂടി തുറന്നുവിട്ട ശല്യക്കാരന്‍

മാനന്തവാടിയിൽ ഇറങ്ങിയത് ‘ബേലൂര്‍ മാഗ്ന’; 2023ല്‍ കര്‍ണാടക പിടികൂടി തുറന്നുവിട്ട ശല്യക്കാരന്‍

February 10, 2024 0 By Editor

മാനന്തവാടി: ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷിനെ ആക്രമിച്ചു കൊന്നത് ‘ബേലൂര്‍ മഗ്ന’ എന്ന കാട്ടാനയാണെന്ന് കര്‍ണാടക വനംവകുപ്പ് തിരിച്ചറിഞ്ഞു. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. ഈ സമയം വീട്ടില്‍ രണ്ടു കുട്ടികളും മുതിര്‍ന്നവരും ഉണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. ആനയെ മയക്കുവെടിവച്ച് പിടികൂടി വനമേഖലയില്‍ തുറന്നുവിടാന്‍ വനംവകുപ്പ് ഉത്തരവിറക്കി.