
“ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; സയീദ് മസൂദ് യാദൃച്ഛികമോ…?ഒറ്റപ്പെട്ട വിഷയമല്ല, ദേശവിരുദ്ധത പൃഥ്വിരാജ് ചിത്രങ്ങളിലുണ്ട്”: RSS മുഖപത്രമായ ഓർഗനൈസർ
March 31, 2025പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയെ വീണ്ടും വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ലേഖനം. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും പുതിയ ലേഖനത്തിൽ പറയുന്നു.
എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃച്ഛികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് ചോദിച്ചാണ് ലേഖനം ആരംഭിക്കുന്നത്. “ജയ്ഷെ മുഹമ്മദ് ഭീകകനായ മസൂദ് അസ്ഹറിന്റെയും ലഷ്കർ തൊയ്ബ ഭീകരനായ ഹാഫിസ് സയീദിന്റെയും കൂട്ടിച്ചേർക്കലാണിത്. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമാണിത്”.
“ഇത് ഒറ്റപ്പെട്ട വിഷയമല്ല, പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ സിനിമാ വ്യവസായത്തിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ഗുജറാത്ത് കലാപത്തെ വക്രീകരിച്ചാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുതകളെ വളച്ചൊടിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന വിധത്തിലാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും” ലേഖനത്തിൽ പറയുന്നു.