ഫ്ലാറ്റിലെ വ്യഭിചാര കേന്ദ്രത്തിൽ കയറി അക്രമം; യുവതികളെയും യുവാക്കളെയും ആക്രമിച്ച് പണവും മൊബൈലുകളും കൈക്കലാക്കി; കോഴിക്കോട്ട്  മൂന്ന് പേർ പിടിയിൽ

ഫ്ലാറ്റിലെ വ്യഭിചാര കേന്ദ്രത്തിൽ കയറി അക്രമം; യുവതികളെയും യുവാക്കളെയും ആക്രമിച്ച് പണവും മൊബൈലുകളും കൈക്കലാക്കി; കോഴിക്കോട്ട് മൂന്ന് പേർ പിടിയിൽ

May 25, 2022 0 By Editor

കോഴിക്കോട്: വ്യഭിചാര കേന്ദ്രത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയേ കേസിൽ മൂന്ന് പേർ പിടിയിൽ. യുവതികളെയും യുവാക്കളെയും ആക്രമിച്ച സംഘം ജാക്കറ്റും സൺഗ്ലാസും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കളും പണവും കവർന്ന ശേഷമാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടിൽ അരുൺ ദാസ് (28) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25) മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരാണ് പിടിയിലായത്.

അതിക്രമിച്ച് കയറിയ പ്രതികൾ യുവതികളെയും യുവാക്കളെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈൽ ഫോണുകളും കൈക്കലാക്കി. വിലകൂടിയ സൺഗ്ലാസും ജാക്കറ്റും ഇവർ കവർന്നതായും പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പിടിയിലായത്.

21ന് വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് എന്നയാൾ ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ ആണ് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നത്. ഈ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന ഇതരസംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും കസ്റ്റമർക്ക് ആവശ്യാനുസരണം നൽകുകയായിരുന്നു അബ്ദുൽജലീൽ ചെയ്തിരുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലുള്ള നെസ്റ്റ് അപ്പാർട്ട്‌മെന്റ് എന്ന ഫ്‌ളാറ്റിലാണ് വ്യഭിചാരം നടന്നിരുന്നത്.

എറണാകുളം ജില്ലയിലെ പിറവം, വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ വ്യഭിചാരത്തിനായി ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞ ജലീലിന്റെ എതിർ സംഘത്തിൽപെട്ട ആളുകൾ നൽകിയ വിവരത്തെ തുടർന്നാണ് വ്യഭിചാര കേന്ദ്രത്തിൽ പ്രതികൾ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യഭിചാര കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ട്.

കൂടാതെ സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ചു അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെയെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസിപി കെ സുദർശൻ പറഞ്ഞു. പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലുകളും പണവും കണ്ടെടുത്തു.  കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. സുദർശൻ, ഇൻസ്‌പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.